തിരയുക

ലിയോ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ നിന്ന് ആദ്യമായി ത്രികാലജപപ്രാർത്ഥന നയിച്ചപ്പോൾ ലിയോ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ നിന്ന് ആദ്യമായി ത്രികാലജപപ്രാർത്ഥന നയിച്ചപ്പോൾ 

ദൈവം വസിക്കുന്ന ആലയങ്ങളാണ് നിങ്ങൾ! ലിയോ പതിനാലാമൻ പാപ്പാ

മെയ് ഇരുപത്തിയഞ്ച് ഞായറാഴ്‌ച മദ്ധ്യാഹ്നനപ്രാർത്ഥനയോടനുബന്ധിച്ച് വത്തിക്കാനിൽവച്ച് ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
ശബ്ദരേഖ - ദൈവം വസിക്കുന്ന ആലയങ്ങളാണ് നിങ്ങൾ! ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രണ്ടായിരത്തിയിരുപത്തിയഞ്ച് മെയ് എട്ടാം തീയതി പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പാ, മെയ് 25 ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജാലകത്തിൽ  ആദ്യമായി എത്തുകയും, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്യുകയും ഉയിർപ്പുകാല ത്രികാലജപപ്രാർത്ഥന നയിക്കുകയും ചെയ്തു. പാപ്പായെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളാനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ പതിനായിരക്കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 4.30-ന്, പാപ്പാ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഉയിർപ്പ് കാലത്തിലെ ഈ ആറാം ഞായറാഴ്ചയിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം ഇരുപത്തിമൂന്ന് മുതൽ ഇരുപത്തിയൊൻപത് വരെയുള്ള ഭാഗത്ത് നാം കാണുന്ന, പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും, വിശ്വാസികളിൽ ദൈവത്തിന്റെ വാസം ഉറപ്പുനൽകുകയും ചെയ്യുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇറ്റാലിയൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേയുള്ള തന്റെ ഉദ്‌ബോധനം പാപ്പാ നടത്തിയത്.

പ്രിയ സഹോദരീസഹോദരന്മാരെ ശുഭഞായർ!

നിങ്ങൾക്കിടയിലെ എന്റെ ശുശ്രൂഷയുടെ ആദ്യദിനങ്ങളിലാണ് ഞാൻ. നിങ്ങൾ എന്നോട് കാണിച്ചുകൊണ്ടിരിക്കുന്ന ഈ സ്നേഹത്തിന് ആദ്യമേ തന്നെ നന്ദി പറയുന്നു. അതേസമയം, നിങ്ങളുടെ പ്രാർത്ഥനയാലും സാമീപ്യത്താലും എന്നെ താങ്ങിനിറുത്തണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു.

നമ്മുടെ വിശ്വാസപ്രയാണത്തിലും ജീവിതവഴികളിലും, കർത്താവ് നമ്മെ വിളിക്കുന്നയിടങ്ങളിലെല്ലാം പലപ്പോഴും നാം അപര്യാപ്തരാണെന്ന് നമുക്ക് തോന്നാറുണ്ട്. എന്നാൽ നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ഇന്നത്തെ സുവിശേഷം (യോഹ. 14, 23-29) നമ്മോട് പറയുന്നു.

എങ്ങനെ തങ്ങൾക്ക് ദൈവരാജ്യത്തിന്റെ സാക്ഷികളും തുടർച്ചക്കാരുമായിരിക്കാൻ സാധിക്കുമെന്ന ചോദ്യത്തോടെ, തങ്ങളുടെ ഗുരുവിന്റെ മരണത്തിന് തലേന്ന്, വിഷമത്തിലും ദുഃഖത്തിലുമായിരിക്കുന്ന അപ്പസ്തോലന്മാരോട്, "എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ. 14, 23) എന്ന മനോഹരമായ വാഗ്ദാനത്തോടെ പരിശുദ്ധാത്മാവിന്റെ വർഷത്തെക്കുറിച്ച് യേശു അറിയിക്കുന്നു.

അങ്ങനെ, യേശു ശിഷ്യരെ എല്ലാ ദുഃഖത്തിലും ആകുലതയിലും നിന്ന് സ്വാതന്ത്രരാക്കുകയും, "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട" (യോഹ. 14, 27) എന്ന് പറയുകയും ചെയ്യുന്നു. അവന്റെ സ്നേഹത്തിൽ നിലനിന്നാൽ, അവൻ നമ്മിൽ വസിക്കുകയും, നമ്മുടെ ജീവൻ ദേവാലയമായി മാറുകയും, മറ്റുള്ളവരിലേക്ക് എത്തിച്ചേരാനും നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും പ്രകാശം വീശാനും സഹായിക്കത്തക്കവിധം ഈയൊരു സ്നേഹം നമ്മെ പ്രോജ്ജ്വലിപ്പിക്കുകയും, നമ്മുടെ ചിന്താരീതികളിലും, തിരഞ്ഞെടുപ്പുകളിലും അവൻ സന്നിഹിതനായിരിക്കുകയും ചെയ്യും.

പ്രിയ സഹോദരീസഹോദരന്മാരെ, നമ്മിൽ വസിച്ചുകൊണ്ട് നമ്മെ കൈപിടിച്ചുനടത്തുകയും, നമ്മുടെ അനുദിനജീവിതത്തിൽപ്പോലും, ദൈവത്തിന്റെ സാമീപ്യവും സാന്നിദ്ധ്യവും അനുഭവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ദാനമാണ് ദൈവത്തിന്റെ നമ്മിലുള്ള വാസം.

നമ്മുടെ വിളിയെയും, നമ്മിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന വ്യക്തികളെയും യാഥാർത്ഥ്യങ്ങളെയും, സഭയിലെ നമ്മുടെ ശുശ്രൂഷയെയും നോക്കിക്കൊണ്ട്, ഞാൻ ദുർബലനാണെങ്കിലും, കർത്താവ് എന്റെ മാനവികത്തെക്കുറിച്ച് ലജ്ജിക്കുന്നില്ല മറിച്ച്, അവൻ എന്നിൽ വാസമാകാൻവേണ്ടി എത്തുന്നു എന്ന് നമുക്കെല്ലാവർക്കും വിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നത് മനോഹരമാണ്. അവൻ തന്റെ ആത്മാവിനാൽ എന്നെ അനുഗമിക്കുകയും, എന്നെ പ്രബോധിപ്പിക്കുകയും മറ്റുള്ളവർക്കും സമൂഹത്തിനും ലോകത്തിനുമായുള്ള തന്റെ സ്നേഹത്തിന്റെ ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു.

പ്രിയപ്പെട്ടവരേ, ഈയൊരു വാഗ്ദാനത്തിൽ ശരണപ്പെട്ട് നമുക്ക് ദൈവത്തിന്റെ വിശുദ്ധ അലയങ്ങളാകാൻ വേണ്ടി വിശ്വാസത്തിലുള്ള ആനന്ദത്തിൽ മുന്നോട്ടുപോകാം. എല്ലാ സഹോദരീസഹോദരന്മാരും ദൈവത്തിന്റെ അലയങ്ങളാണെന്നും, ചെറിയവരിലും പാവപ്പെട്ടവരിലും, സഹനങ്ങളിലൂടെ കടന്നുപോകുന്നവരിലുമാണ് അവന്റെ സാന്നിദ്ധ്യം കൂടുതലായി വെളിപ്പെടുന്നതെന്നും ഓർത്തുകൊണ്ടും, കരുതലും സഹാനുഭൂതിയുമുള്ള ക്രൈസ്തവരായിരിക്കാൻ വേണ്ടി നമ്മോടുതന്നെ ആവശ്യപ്പെട്ടുകൊണ്ടും, ദൈവസ്നേഹം എല്ലായിടങ്ങളിലും എത്തിക്കാൻ നമുക്ക് ശ്രമിക്കാം.

പരിശുദ്ധ അമ്മയ്‌ക്കൊപ്പം ദൈവം നൽകുന്ന ആനന്ദമനുഭവിക്കാം.

നമ്മെയെല്ലാവരെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാം. പരിശുദ്ധാത്മാവിന്റെ ഇടപെടലിനാൽ, അവൾ ദൈവത്തിനായി സമർപ്പിക്കപ്പെട്ട ആലയമായി മാറി. അവളോടൊപ്പം, കർത്താവിനെ സ്വീകരിക്കുന്നതിലും അവന്റെ സ്നേഹത്തിന്റെ അടയാളവും ഉപകരണവുമായി മാറുന്നതിലുമുള്ള സന്തോഷം നമുക്കും അനുഭവിക്കാം എന്ന ആശംസയോടെ പാപ്പാ, ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ,

വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന, റോമിലും വിവിധ രാജ്യങ്ങളിലും നിന്നുവന്ന തീർത്ഥാടകവിശ്വാസികളെ വീണ്ടും അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.

പോളണ്ടിലെ വാഴ്ത്തപ്പെട്ട സ്റ്റനിസ്ലാവോ കോസ്‌തക സ്‌ട്രെയിച്ച് നൽകുന്ന മാതൃക

മെയ് 24 ശനിയാഴ്ച പോളണ്ടിലെ പോസ്‌നാൻ എന്നയിടത്ത് സ്റ്റനിസ്ലാവോ കോസ്‌തക സ്‌ട്രെയിച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, പാവപ്പെട്ടവർക്കും സാധാരണ ജോലിക്കാർക്കും അനുകൂലമായി പ്രവർത്തിച്ചതിന്റെ പേരിൽ അദ്ദേഹത്തെ, കമ്മ്യൂണിസ്റ്റ് ആശയം അനുധാവനം ചെയ്തിരുന്നവർ 1938-ൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനുസ്മരിച്ചു. വിശ്വാസത്തോടുള്ള എതിർപ്പിനാൽ കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ടവന്റെ ജീവിതമാതൃക സുവിശേഷത്തിനും സഹോദരങ്ങൾക്കുംവേണ്ടി ജീവിതം വ്യയം ചെയ്യാൻ ഏവർക്കും, പ്രത്യേകിച്ച് വൈദികർക്ക് പ്രേരണയാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ക്രൈസ്തവരുടെ സഹായമായ മറിയവും ചൈനയും

ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാപിച്ച, ചൈനയിലെ സഭയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ ദിനം കൂടിയാണ്, ക്രൈസ്തവരുടെ സഹായമായ കന്യകാമറിയത്തിന്റെ തിരുനാൾദിനമായ മെയ് 24 ശനിയാഴ്ച ആചരിച്ചതെന്ന് അനുസ്മരിച്ച പാപ്പാ, ചൈനയിലെ ദേവാലയങ്ങളിലും ഭക്തകേന്ദ്രങ്ങളിലും, ലോകം മുഴുവനിലും, ചൈനയിലെ കാതോലിക്കരോടുള്ള താല്പര്യത്തിന്റെയും സ്നേഹത്തിന്റെയും ആഗോളസഭയോടുള്ള അവരുടെ ഐക്യത്തിന്റെയും അടയാളമായി പ്രാർത്ഥനകൾ നടന്നുവെന്ന് പ്രസ്താവിച്ചു. സമാധാനവും ഐക്യവും വളർത്താൻവേണ്ടി, ബുദ്ധിമുട്ടുകൾക്കിടയിലും  സുവിശേഷത്തിന്റെ ശക്തരും, സന്തോഷമുള്ളവരുമായ സാക്ഷികളാകാനുള്ള കൃപയ്ക്കായി ചൈനയിലെ സഭയ്ക്കുൾപ്പെടെ ഏവർക്കും വേണ്ടി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യവും പാപ്പാ അപേക്ഷിച്ചു.

യുദ്ധവും സമാധാനവും

യുദ്ധങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ ജനതകളെയും നമുക്ക് പ്രാർത്ഥനയാൽ സഹായിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. സമാധാനത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയും സംവാദങ്ങളിലേർപ്പെടുകയും ചെയ്യുന്നവർക്ക് ധൈര്യവും സ്ഥിരോത്സാഹവും ലഭിക്കാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ലൗദാത്തോ സി"യുടെ പത്ത് വർഷങ്ങൾ

നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ലൗദാത്തോ സി എഴുതിയിട്ട് പത്ത് വർഷങ്ങളായത് അനുസ്മരിച്ച ലിയോ പതിനാലാമൻ പാപ്പാ, അതിന് ലോകമെങ്ങും വലിയ സ്വീകരണമാണ് ലഭിച്ചതെന്നും, ഭൂമിയുടെയും പാവപ്പെട്ടവരുടെയും നിലവിളിയുടെ ശബ്ദം ശ്രവിക്കാൻ അത് നമ്മെ ഉദ്ബോധിപ്പിച്ചുവെന്നും പ്രസ്താവിച്ചു. ലൗദാത്തോ സി പ്രസ്ഥാനത്തിൽ ഉള്ളവരെയും, അതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും പാപ്പാ അഭിനന്ദിച്ചു.

തീർത്ഥാടകർക്ക് ആശംസകൾ

ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരുൾപ്പെടുന്ന ഏവരെയും അഭിവാദ്യം ചെയ്ത പാപ്പാ, ഏവർക്കും നല്ലൊരു ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിൽനിന്നും പിൻവാങ്ങിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മേയ് 2025, 14:39

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >