തിരയുക

മ്യാന്മറിൽനിന്നുള്ള ഒരു ചിത്രം മ്യാന്മറിൽനിന്നുള്ള ഒരു ചിത്രം  (ANSA)

വടക്കൻ മ്യാൻമറിലെ ജനജീവിതം കൂടുതൽ ദുരിതത്തിലാക്കി കടുത്ത വെള്ളപ്പൊക്കം

കഴിഞ്ഞ നാലു വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്ന മ്യാന്മറിന്റെ വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കം പ്രദേശത്തെ സാധാരണ ജനജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്ന് ഫീദെസ് ഏജൻസി. കച്ചിൻ സംസ്ഥാനത്തെ സഗായിങ് പ്രദേശത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കൻ മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയോളം തുടർന്ന കനത്ത മഴയെത്തുടർന്നുണ്ടായ കടുത്ത വെള്ളപ്പൊക്കം മൂലം ഇവിടുത്തെ സാധാരണജനജീവിതം തകരാറിലായെന്ന് ഫീദെസ് ഏജൻസി അറിയിച്ചു. കഴിഞ്ഞ നാലു വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടിലായിരുന്ന സാധാരണജനജീവിതം ഇതോടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

മാർച്ച് ഇരുപത്തിയെട്ടിനുണ്ടായ ഭൂമികുലുക്കവും, നിലവിലെ കടുത്ത വെള്ളപ്പൊക്കവും ഉൾപ്പെടെ, കച്ചിൻ സംസ്ഥാനത്ത് ഉണ്ടായ പ്രകൃതിദുരന്തങ്ങൾ മൂലം വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഫീദെസ് വ്യക്തമാക്കി. ചിസാവ് നഗരത്തിലുള്ള അഭയാർത്ഥിക്യാമ്പുൾപ്പെടെ വെള്ളത്തിനടിയിലായി. മാലിക പോലെയുള്ള നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണെന്നും, സഗായിങ് പ്രദേശത്ത് കൃഷിയിടങ്ങൾ മുങ്ങിപ്പോയെന്നും ഏജൻസി വിശദീകരിച്ചു.

സാധാരണയായി വിളവെടുപ്പ് കാലവും കഴിഞ്ഞ് ജൂൺ, ജൂലൈ മാസങ്ങളിലെത്തുന്ന മഴയും വെള്ളപ്പൊക്കവും ഇത്തവണ മെയ് മാസം അവസാനമെത്തിയതോടെ ഗണ്യമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് പ്രാദേശികാവൃത്തങ്ങളെ ഉദ്ധരിച്ച് ഫീദെസ് പ്രസ്താവിച്ചു.

യുദ്ധം, ഭൂമികുലുക്കം, കനത്ത മഴയും വെള്ളപ്പൊക്കവും തുടങ്ങി നിരവധി പ്രതിസന്ധികളെയാണ് മ്യാൻമറിലെ ജനങ്ങൾ അഭിമുഖീകരിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നും, ഇവിടുത്തെ കഷ്ടപ്പെടുന്ന പ്രാദേശികവിഭാഗം ജനങ്ങൾക്ക് ഇത് എളുപ്പമല്ലെന്നും എഴുതിയ ഫീദെസ് മ്യാന്മറിലെ മാനവികപ്രതിസന്ധികൾ കൂടുതൽ വഷളായി വരികയാണെന്ന്, മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭാ ഉന്നതസമിതിയുടെ റിപ്പോർട്ടുകൾ പരാമർശിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂൺ 2025, 23:58