ഭക്തിപ്രസ്ഥാനങ്ങളുടെയും, സംഘടനകളുടെയും, നവ സമൂഹങ്ങളുടെയും ജൂബിലിക്കൊരുങ്ങി വത്തിക്കാൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗോളതലത്തിലുള്ള കത്തോലിക്കാ സഭയിലെ ഭക്തിപ്രസ്ഥാനങ്ങളുടെയും, സംഘടനകളുടെയും, നവ സമൂഹങ്ങളുടെയും ജൂബിലിആഘോഷങ്ങൾ, ജൂൺ മാസം 7, 8 തീയതികളിലായി റോമിൽ ആചരിക്കപ്പെടും. ജൂബിലിവർഷത്തിലെ വലിയ ആഘോഷങ്ങളിലൊന്നായ ഈ ദിവസങ്ങളിൽ നൂറിലധികം രാജ്യങ്ങളിൽനിന്നായി എഴുപത്തിനായിരത്തിലധികം തീർത്ഥാടകർ റോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജൂബിലിയുടെ ആഘോഷങ്ങൾ ക്രമപ്പെടുത്തുന്ന സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തിലെ സുവിശേഷവത്കരണം സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗം ജൂൺ അഞ്ചിന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെ അറിയിച്ചു. സഭാത്മകസംഘടനകളും നവസമൂഹങ്ങളും വിശ്വാസികളുടെ അസോസിയേഷനുകളും, കരിസ്മാറ്റിക് മിഷനറി ഗ്രുപ്പുകളുമായിരിക്കും ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുക. ലിയോ പതിനാലാമൻ പാപ്പായുമൊത്തുള്ള ഈ സംഘടനകളുടെ പ്രഥമസംഗമം കൂടിയായിരിക്കും ജൂബിലി ഒരുക്കുന്നത്.
ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജൂൺ 7 ശനിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ റോമിലെ നാല് പേപ്പൽ ബസിലിക്കകളിലുള്ള വിശുദ്ധ വാതിൽ കടക്കാൻ തീർത്ഥാടകർക്ക് പ്രത്യേക അവസരമുണ്ടായിരിക്കും. തുടർന്ന്, വൈകുന്നേരം നാല് മുതൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സായാഹ്നപ്രാർത്ഥനയ്ക്കായി പ്രവേശിക്കാൻ ആളുകൾക്ക് അനുവാദമുണ്ടായിരിക്കും. വൈകുന്നേരം ആറുമണി വരെ വിവിധ ഗ്രൂപ്പുകൾ ഒരുക്കുന്ന ഭക്തിഗാനാലാപനവും മറ്റു പരിപാടികളുമുണ്ടായിരിക്കും. തുടർന്ന് 130 ആളുകളുള്ള ഒരു അന്താരാഷ്ട്ര ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും, സാക്ഷ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.
വൈകിട്ട് എട്ട് മുതൽ ഒൻപത് വരെ പെന്തക്കോസ്തത്തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ നേതൃത്വം നൽകും. ഈ ജൂബിലി ആഘോഷത്തിന്റെ ആധ്യാത്മികനിമിഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പന്തക്കുസ്തസായാഹ്നപ്രാർത്ഥനയുടെ അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകും.
പന്തക്കുസ്ത തിരുനാൾ ദിനമായ ജൂൺ 8 ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധബലിയർപ്പിക്കും. ചടങ്ങുകളിൽ സംബന്ധിക്കാൻ പ്രത്യേക അനുവാദത്തിന്റെ ആവശ്യമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി.
ഇറ്റലി, സ്പെയിൻ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, പോളണ്ട്, സ്വിറ്റ്സർലൻഡ്, വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ, ബ്രസീൽ, അർജന്റീന, പെറു, കൊളംബിയ, യുകെ, ഫിലിപ്പീൻസ്, എത്യോപ്യ എന്നിവിടങ്ങളിൽനിന്നായിരിക്കും കൂടുതൽ തീർത്ഥാടകർ എത്തുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: