ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ  (ANSA)

സമാധാനവും നീതിയും സത്യവുമാണ് സഭാപ്രേഷിതത്വത്തിന്റെ നെടുംതൂണുകൾ: ആർച്ച്ബിഷപ് ഗാല്ലഗർ

സമാധാനവും നീതിയും സത്യവുമാണ് സഭയുടെ പ്രേക്ഷിതത്വത്തിന്റെയും വത്തിക്കാൻ നയതന്ത്രത്തിന്റെയും നെടുംതൂണുകളെന്ന് ആർച്ച്ബിഷപ് ഗാല്ലഗർ. പരിശുദ്ധസിംഹാസനവും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്യൂബയിലെ ഹവാന കത്തീഡ്രലിൽ വിശുദ്ധബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭയ്ക്കുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയുടെ പ്രേഷിതനിയോഗനിർവ്വഹണത്തിലും പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രബന്ധങ്ങളിലും നേടും തൂണുകളാണ് നിൽക്കുന്നത് സമാധാനവും നീതിയും സത്യവുമാണെന്ന് വത്തിക്കാനും മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. വത്തിക്കാനും കരീബിയൻ രാജ്യമായ ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധസ്ഥാപനത്തിന്റെ തൊണ്ണൂറാം വാർഷികത്തിൽ ഹവാനയിലെ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭയുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം ഓർമ്മിപ്പിച്ചത്.

സമാധാനസ്ഥാപനത്തിലേക്കും, മെച്ചപ്പെട്ട സംവാദങ്ങളിലേക്കും നമ്മെ നയിക്കുന്നതിൽ, സത്യം നീതി സമാധാനം എന്നീ മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ആർച്ച്ബിഷപ് ഗാല്ലഗർ ഓർമ്മിപ്പിച്ചു. ജൂൺ നാല് ബുധനാഴ്ചയായിരുന്നു, ആർച്ച്ബിഷപ് ഗാല്ലഗറിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പ്രത്യേക വിശുദ്ധ ബലിയർപ്പണം നടന്നത്.

വത്തിക്കാൻ നയതന്ത്രപ്രതിനിധികളുടേത് മാത്രമല്ല, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്റ്റ് പതിനാറാമൻ, ഫ്രാൻസിസ് എന്നീ വിവിധ പാപ്പാമാരുടെ ക്യൂബയിലേക്കുള്ള സന്ദർശനങ്ങളും പരിശുദ്ധ സിംഹാസനത്തിൻ ആ രാജ്യത്തെ ജനതയോടുള്ള പ്രത്യേക അടുപ്പവും മമതയുമാണ് വ്യക്തമാക്കുന്നതെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ പ്രസ്താവിച്ചു.

ദൈവജനത്തോടുള്ള കർത്താവിന്റെ സ്നേഹത്തിന്റെ വ്യക്തമായ സാക്ഷ്യമാണ് ലിയോ പതിനാലാമൻ പാപ്പായുടെ തെരഞ്ഞെടുപ്പെന്ന് പറഞ്ഞ ആർച്ച്ബിഷപ് ഗാല്ലഗർ പാപ്പായുടെ ആശംസകൾ ഏവർക്കും ഏകി. അനുരഞ്ജനത്തിന്റെ പുളിമാവായി മാറാൻ നമുക്കുള്ള വിളിയെക്കുറിച്ചുള്ള പാപ്പായുടെ ഉദ്ബോധനവും അദ്ദേഹം എടുത്തുപറഞ്ഞു.

സമൂഹത്തെ ദുർബലപ്പെടുത്തുന്ന അപകടകരമായ ഭിന്നിപ്പിന്റെ മനോഭാവത്തിനെതിരെ ജാഗ്രത പുലർത്തുവാൻ ഏവരെയും ആഹ്വാനം ചെയ്ത വത്തിക്കാൻ പ്രതിനിധി, ഐക്യത്തിലും ഒരുമയിലും വളരുന്ന ഒരു സഭയെക്കുറിച്ചാണ് ലിയോ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

"ഇത് സ്നേഹത്തിന്റെ സമയമാണ്" എന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ച അദ്ദേഹം, സ്‌നേഹം എന്നത് കേവലം ലളിതമായ ഒരു ദാനം മാത്രമല്ല, മറിച്ച് നമുക്കുവേണ്ടി ജീവൻ നൽകിയ ദൈവത്തിന്റെ സ്നേഹത്തിന്റെ മൂർത്തീമത്ഭാവമാണെന്നും ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂൺ 2025, 14:27