പ്രത്യാശയുടെ നയതന്ത്രജ്ഞത സ്വാർത്ഥയ്ക്ക് മറുമരുന്ന്, ആർച്ചുബിഷപ്പ് ഗാല്ലഗെർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവാന്തസ്സും മനുഷ്യൻറെ മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനായി യത്നിക്കണമെന്ന് ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശിയായ അദ്ദേഹം വത്തിക്കാനും കരീബിയൻ നാടായ ക്യുബയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിൻറെ നവതിയാഘോത്തിൽ പങ്കെടുക്കാൻ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ എത്തിയ വേളയിൽ ഒരു സമ്മേളനത്തെ ജൂൺ 5-ന്, വ്യാഴാഴ്‌ച (05/06/25) സംബോധന ചെയ്യുകയായിരുന്നു.
“പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രജ്ഞത” എന്നതായിരുന്നു ഈ സമ്മേളനത്തിൻറെ ചർച്ചാപ്രമേയം.
മനുഷ്യന് സമൂഹത്തോടും രാഷ്ട്രത്തോടുമുണ്ടാകുന്ന ചായ്വിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ആർച്ചുബിഷപ്പ് ഗാല്ലഗെർ, സാമൂഹ്യസ്നേഹം സ്വാർത്ഥയ്ക്ക് ബദലായിത്തീരണമെന്ന് ഉദ്ബോധിപ്പിച്ചു.
യുദ്ധ ഭീഷണികൾ, സാമ്പത്തിക, സാമൂഹിക ചൂഷണം, മനുഷ്യാവകാശ ലംഘനം എന്നിവയാൽ നിരന്തരം കാഴ്ച മറയ്ക്കപ്പെടുന്ന ഒരു ലോകത്തിൻറെ വെളിച്ചമായിരിക്കണം ഈ സാമൂഹ്യസ്നേഹമെന്നും ലോകത്ത് നീതിയും സമാധാനവും പരിപോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുമായും സജീവ ഐക്യദാർഢ്യത്തിലെത്തുന്നതിന് അത് സഹായകമാകണമെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ നയതന്ത്രം വാസ്തവത്തിൽ സഭയുടെ കതോലികതയുടെ ഒരു ആവിഷ്കാരമാണെന്നും അത് മാനവരാശിയുടെ സേവനത്തിനായി അതിൻറെ സുവിശേഷ ദൗത്യം തീവ്രമാക്കാൻ പ്രേരിപ്പിക്കുന്ന അജപാലനപരമായ അടിയന്തരസ്വഭാവത്താൽ പ്രചോദിതമാണെന്നും ആർച്ചുബിഷപ്പ്പ ഗാല്ലഗെർ ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.
അതുപോലെ തന്നെ സമാധാനം പ്രസരിപ്പിക്കുന്നതിന് നയതന്ത്രജ്ഞതയ്ക്ക് അനുരഞ്ജനം, സത്യം, സംഭാഷണം, നീതി, ഐക്യദാർഢ്യം, നിരായുധീകരണാന്വേഷണം എന്നിങ്ങനെയുള്ള ചില ഘടകങ്ങളും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: