തിരയുക

ലിയൊ പതിനാലാമൻ പാപ്പാ, നിഖ്യാസൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം (1700) വാർഷികത്തോടനുബന്ധിച്ചു ജൂൺ 4-7 വരെ റോമിൽ സംഘടിപ്പിക്കപ്പെട്ട എക്യുമെനിക്കൽ ചർച്ചായോഗത്തിൽ സംബന്ധിച്ചവരുമൊത്ത് . ലിയൊ പതിനാലാമൻ പാപ്പാ, നിഖ്യാസൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം (1700) വാർഷികത്തോടനുബന്ധിച്ചു ജൂൺ 4-7 വരെ റോമിൽ സംഘടിപ്പിക്കപ്പെട്ട എക്യുമെനിക്കൽ ചർച്ചായോഗത്തിൽ സംബന്ധിച്ചവരുമൊത്ത് .  (@Vatican Media)

പാപ്പാ:നിഖ്യാ സൂനഹദോസ് ക്രൈസ്തവൈക്യോന്മുഖ "വടക്കുനോക്കിയന്ത്രം"!

ലിയൊ പതിനാലാമൻ പാപ്പാ, നിഖ്യാസൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം (1700) വാർഷികത്തോടനുബന്ധിച്ചു ജൂൺ 4-7 വരെ റോമിൽ സംഘടിപ്പിക്കപ്പെട്ട എക്യുമെനിക്കൽ ചർച്ചായോഗത്തിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിഖ്യാ സൂനഹദോസ് ഒരു ഗതകാലസംഭവം മാത്രമല്ല, പ്രത്യതുത, സകല ക്രൈസ്തവരുടെയും സമ്പൂർണ്ണ ദൃശ്യ ഐക്യത്തിലേക്കു നമ്മെ തുടർന്നും നയിക്കേണ്ട വടക്കുനോക്കിയന്ത്രവും ആണെന്ന് മാർപ്പാപ്പാ.

സഭയിലെ പ്രഥമ സാർവ്വത്രിക സൂനഹദോസായി കണക്കാക്കപ്പെടുന്ന നിഖ്യാസൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം (1700) വാർഷികത്തോടനുബന്ധിച്ചു ജൂൺ 4-7 വരെ റോമിൽ സംഘടിപ്പിക്കപ്പെട്ട എക്യുമെനിക്കൽ ചർച്ചായോഗത്തിൽ സംബന്ധിച്ചവരെ അതിൻറെ സമാപനദിനത്തിൽ, ശനിയാഴ്ച (07/06/25), വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

റോമിലെ പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ ഒന്നായ അഞ്ചേലിക്കുമിലെ എക്യുമെനിക്കൽ പഠന വിഭാഗവും അന്താരാഷ്ട്ര  ഓർത്തഡോക്സ് ദെവവിജ്ഞാനീയ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഈ ചർച്ചായോഗം “നിഖ്യയും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓർത്തഡോക്സ് ഐക്യത്തിലേക്” എന്ന പ്രമേയം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ നിഖ്യാ വിശ്വാസപ്രമാണം, സിനഡാത്മകത, ഉത്ഥാനത്തിരുന്നാൾ തീയതി എന്നിവ ഈ യോഗത്തിൽ ചർച്ചാവിഷയങ്ങളായിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു. ഇവ നമ്മുടെ ക്രൈസ്തവൈക്യത്തെ, അതായത്, എക്യുമെനിക്കൽ യാത്രയെ സംബന്ധിച്ചിടത്തോളം പ്രസക്തങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

നമ്മെ വിഭജിക്കുന്നതിനെക്കാൾ അളവിലും ഗുണത്തിലും ശക്തമാണ്  നമുക്കു പൊതുവായുള്ളവയെന്ന് ഊന്നിപ്പറയാനുള്ള വിലയേറിയ അവസരമാണ് രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ട് എന്ന് നിഖ്യാസൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം വാർഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര വിജ്ഞാനീയ സമിതി അടുത്തയിടെ പുറപ്പെടുവിച്ച ഒരു രേഖയിൽ പറഞ്ഞിട്ടുള്ളത് പാപ്പാ നിഖ്യാവിശ്വാസപ്രമാണത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് അനുസ്മരിച്ചു.

ത്രിയേകദൈവത്തിലും സത്യമനുഷ്യനും സത്യദൈവവുമായ ക്രിസ്തുവിലും യേശുക്രിസ്തുവിലുള്ള രക്ഷയിലും പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തിലും നാം വിശ്വസിക്കുന്നതിനെക്കുറിച്ചും പാപ്പാ വിശദീകരിച്ചു.

സിനഡാത്മകതയെന്ന പ്രമേയത്തെക്കുറിച്ചും പാപ്പാ പാരമർശിച്ചു. ദൈവശാസ്ത്രപരവും സഭാനിയമസംബന്ധിയും അഥവാ, കാനോനികവും ആയ പ്രശ്നങ്ങൾ സാർവ്വത്രികതലത്തിൽ കൈകാര്യം ചെയ്യുന്നതിൽ സഭ പിന്തുടരേണ്ട ഒരു സിനഡാത്മക പാത നിഖ്യാ സൂനഹദോസ് തുറന്നുതന്നുവെന്ന് പാപ്പാ പറഞ്ഞു.

നിഖ്യാസൂനഹദോസിൻറെ ലക്ഷ്യങ്ങളിൽ ഒന്ന് ലോകമഖിലം സഭയുടെ ഐക്യം പ്രകടിപ്പിക്കുന്നതിന് ഉയിർപ്പുതിരുന്നാൾ ആഘോഷത്തിനു പൊതുവായ ഒരു തീയതി നിശ്ചയിക്കുകയായിരുന്നുവെന്നതും പാപ്പാ അനുസ്മരിച്ചു. എന്നാൽ, ദൗർഭാഗ്യവശാൽ, ഓരോ ക്രൈസ്തവവിഭാഗവും പിൻചെല്ലുന്ന പഞ്ചാംഗത്തിലെ വിത്യാസങ്ങൾ ക്രൈസ്തവരെ ആരാധനാക്രമ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാൾ ഒരുമിച്ച് ആഘോഷിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് സമൂഹങ്ങൾക്കുള്ളിൽ അജപാലന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കുടുംബങ്ങളെ വിഭജിക്കുകയും സുവിശേഷത്തിനുള്ള നമ്മുടെ സാക്ഷ്യത്തിൻറെ വിശ്വാസ്യതയെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

ക്രൈസ്തവൈക്യം പ്രധാനമായും, നമ്മുടെ പരിശ്രമത്താലോ നാം ആഗ്രഹിക്കുന്ന രീതിയിലോ നമ്മുടെ പദ്ധതിയനുസരിച്ചോ നേടിയെടുക്കാനാകില്ലെന്നും  അത് ക്രിസ്തു അഭിലഷിക്കുന്ന രീതിയിലും അവിടത്തെ മാർഗ്ഗമനുസരിച്ചും ലഭിക്കുന്ന ഒരു ദാനമാണംന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജൂൺ 2025, 13:10