സമാധാനസ്ഥാപനം ലക്ഷ്യമാക്കി റഷ്യൻ പ്രസിഡന്റുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഉക്രൈനിലെ സ്ഥിതിഗതികളും, സമാധാനത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചു. ജൂൺ നാല് ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാപ്പായും റഷ്യൻ പ്രസിഡന്റും തമ്മിൽ ഫോണിലൂടെ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തേയോ ബ്രൂണിയാണ് ഇതേദിവസം വൈകുന്നേരം ടെലെഗ്രാം ചാനലിലൂടെ പത്രപ്രവർത്തകരെ അറിയിച്ചത്.
ഉക്രൈനും റഷ്യയും തമ്മിലുള്ള നല്ല ബന്ധം വീണ്ടെടുക്കുന്നതിനും, സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി, ഇരുരാജ്യങ്ങൾക്കിടയിലും സംവാദങ്ങളുണ്ടാകേണ്ടതിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു. അതേസമയം സംഘർഷമേഖലകളിലെ മാനവികസ്ഥിതിയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തുവെന്നും, ആശ്യമുള്ളയിടങ്ങളിൽ സഹായമെത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കപ്പെട്ടുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ തുടരണമെന്ന കാര്യവും, കർദ്ദിനാൾ സൂപ്പി ഇത്തരുണത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളും പ്രത്യേകം പരാമർശിക്കപ്പെട്ടുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
തന്റെ പുതിയ നിയോഗം ഏറ്റെടുത്ത അവസരത്തിൽ പാത്രിയർക്കീസ് കിറിൽ നൽകിയ ആശംസകൾക്ക് നന്ദി പറഞ്ഞ പാപ്പാ, സമാധാനത്തിനായി ശ്രമിക്കുന്നതിനും ജീവൻ സംരക്ഷിച്ചുപിടിക്കുന്നതിനും, ശരിയായ മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും ക്രൈസ്തവമായ പൊതുമൂല്യങ്ങൾ സഹായകരമായേക്കുമെന്ന് പാപ്പാ പ്രസ്താവിച്ചതായും പ്രെസ് ഓഫീസ് വ്യക്തമാക്കി.
പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഉക്രൈൻ പ്രെസിഡന്റ് വോളോദിമീർ സെലിൻസ്കിയുമായി ഫോൺ സംഭാഷണം നടത്തിയ ലിയോ പതിനാലാമൻ പാപ്പാ, നിയോഗം ആരംഭിക്കുന്നതിന്റെ ഭാഗമായി വത്തിക്കാനിൽ നടത്തിയ ചടങ്ങുകളുടെ അവസരത്തിൽ അദ്ദേഹവുമായി കണ്ടുമുട്ടിയിരുന്നു.
റഷ്യ-ഉക്രൈൻ യുദ്ധം, പാലസ്തീനാ-ഗാസാ സായുധസംഘർഷങ്ങൾ എന്നീ കാര്യങ്ങളെക്കുറിച്ച് തന്റെ പൊതുപ്രഭാഷണങ്ങളിൽ പലവുരു പരാമർശിച്ച പാപ്പാ, സമാധാനസ്ഥാപനത്തിനായുള്ള ശ്രമങ്ങൾ തുടർന്നുവരുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റുമായി സംസാരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: