തിരയുക

ചാപ്റ്റർ അംഗങ്ങളെ പാപ്പാ അഭിസംബോധന ചെയ്യുന്നു ചാപ്റ്റർ അംഗങ്ങളെ പാപ്പാ അഭിസംബോധന ചെയ്യുന്നു   (@Vatican Media)

സന്യാസസഭകൾ രക്ഷാകരദൗത്യത്തിൽ സഹകാരികളാകണം: പാപ്പാ

ജൂൺ മാസം ആറാം തീയതി വെള്ളിയാഴ്ച്ച, ആഫ്രിക്കൻ മിഷനറി സൊസൈറ്റി, ഫ്രാൻസിസ്കൻ മൂന്നാം സഭ, പാരക്ളീത്ത ദാസ സമൂഹം എന്നിവരുമായി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തി. സന്യാസസഭകളുടെ ജനറൽ ചാപ്റ്ററിനോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ മിഷനറി സൊസൈറ്റി, ഫ്രാൻസിസ്കൻ മൂന്നാം സഭ, പാരക്ളീത്ത ദാസ സമൂഹം എന്നീ സന്യാസ സഭകളിലെ ജനറൽ ചാപ്റ്റർ അംഗങ്ങളുമായി ജൂൺ മാസം ആറാം തീയതി, വത്തിക്കാനിൽ വച്ച് , ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. സന്യാസസഭാജീവിതത്തിലും, ആഗോളസഭാജീവിതത്തിലും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു സമയമാണ് ജനറൽ ചാപ്റ്റർ അവസരമെന്നു ആമുഖമായി പറഞ്ഞ പാപ്പാ, അപ്പസ്തോലിക തീക്ഷ്ണതയോടുകൂടി, രക്ഷാകരദൗത്യത്തിൽ സഹകാരികളായി മാറുവാൻ സഭകൾക്കും സഭയിലെ അംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നു ഓർമ്മപ്പെടുത്തി.

സഭയുടെ ചരിത്രത്തിലെ വ്യത്യസ്ത നിമിഷങ്ങളിൽ, വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപിതമായ, മൂന്ന് പ്രധാനപ്പെട്ട സന്യാസസഭകളെ പ്രതിനിധീകരിക്കുന്നവരാണ് കൂടിയിരിക്കുന്നവരെങ്കിലും, ക്രിസ്തുവിന്റെ മൗതീക ശരീരത്തിൽ, പരസ്പരപൂരകങ്ങളായി സമന്വയിക്കപെട്ടിരിക്കുന്നവരാണെന്നു  എടുത്തു പറഞ്ഞു.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മൂന്നാം സഭയിലെ (Third Order Regular of St. Francis) അംഗങ്ങളോട്, 113 മത് ചാപ്റ്ററിന്റെ വിഷയങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന സമൂഹ ജീവിതം, രൂപീകരണം, ദൈവവിളി എന്നീ കാര്യങ്ങൾ, ദൈവത്തിന്റെ കുടുംബത്തിൽ അംഗങ്ങളായിരിക്കുന്ന എല്ലാവർക്കും  വേണ്ടിയുള്ളതാണെന്നു  എടുത്തു പറഞ്ഞു. "പശ്ചാത്താപത്തിലേക്ക്" ആളുകളെ നയിക്കുവാനുള്ള സഭയുടെ പ്രത്യേകമായ വിളി ഏറ്റെടുക്കുമ്പോൾ, നിരന്തരമായ പരിവർത്തന യാത്രയിലൂടെ മാത്രമേ നമ്മുടെ സഹോദരീസഹോദരന്മാർക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സുഗന്ധമാർന്ന  വാക്കുകൾ" നൽകാൻ കഴിയൂ എന്നുള്ള കാര്യം ഓർമ്മിക്കണമെന്നും പാപ്പാ അടിവരയിട്ടു.

ആഫ്രിക്കൻ മിഷനറി സൊസൈറ്റിയിലെ അംഗങ്ങളോട്, അവർ ഏറ്റെടുത്തിരിക്കുന്ന കഷ്ടപ്പാടുകൾ നിറഞ്ഞ പ്രേഷിതപ്രവർത്തനത്തിൽ, വിശ്വസ്തതയോടു കൂടി മുൻപോട്ടു യാത്ര ചെയ്യുമ്പോൾ, ആഫ്രിക്കയിൽ പുതിയ അപ്പസ്തോലിക ചക്രവാളങ്ങളിലേക്ക് നീങ്ങുവാൻ സാധിക്കുന്നുവെന്നത് വലിയ സാക്ഷ്യമാണെന്നു പാപ്പാ പറഞ്ഞു. ലോകത്തിന്റെ തെറ്റിദ്ധാരണകൾക്കും പരിഹാസങ്ങൾക്കും മുമ്പിൽ, ലളിതവും ശാന്തവുമായ ജീവിത ശൈലി സ്വീകരിക്കുവാൻ, ഈ വിശ്വസ്തതയും, ക്രിസ്തു സാന്നിധ്യവും ധൈര്യം പകരുമെന്നും പാപ്പാ പങ്കുവച്ചു.

പാരക്ളീത്ത ദാസ സമൂഹം, സമൂഹത്തിൽ നടത്തുന്ന ആതുരശുശ്രൂഷ സേവനങ്ങളെ പാപ്പാ എടുത്തുപറഞ്ഞു. നാമെല്ലാവരും ക്രിസ്തുവിന്റെ ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നമ്മുടെ സഹോദരീസഹോദരന്മാരുടെ ആത്മാക്കളുടെ വൈദ്യരാകുവാനുള്ള വിളിയെ ഓർമ്മിപ്പിക്കുന്നതാണ്, പാരക്ളീത്ത ദാസ സമൂഹത്തിന്റെ സാന്നിധ്യമെന്നു പാപ്പാ എടുത്തു പറഞ്ഞു. തുടർന്ന് ഈ മൂന്നുസന്യാസസഭകളുടെയും സാന്നിധ്യം ഉയർത്തിക്കാട്ടുന്ന മാനസാന്തരത്തിന്റെ ആവശ്യകത, പ്രേഷിതപ്രവർത്തനത്തിനുള്ള താത്‌പര്യം, കാരുണ്യത്തിന്റെ ഊഷ്മളത എന്നീ മൂല്യങ്ങളും  പാപ്പാ അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ജൂൺ 2025, 14:19