സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പരിശുദ്ധസിംഹാസനവും ആഗോളസഭയുമായുള്ള ഏകോപനത്തിന്റെ ഇടം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ തന്നിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന നിയോഗം പൂർത്തിയാക്കുന്നതിൽ തന്നെ സഹായിക്കുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ എല്ലാ പ്രവർത്തകർക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ പ്രവർത്തകർക്ക് ജൂൺ 6 വ്യാഴാഴ്ച്ച രാവിലെ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിലാണ്, അവർ തനിക്കും സഭയ്ക്കുമായി ചെയ്യുന്ന സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞത്.
പരിശുദ്ധ സിംഹാസനവും ആഗോളസഭയുമായുള്ള ഏകോപനത്തിന്റെ ഇടമാകേണ്ട സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഒരു സമൂഹമെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ, അതിനിടയിൽ അത്യാഗ്രഹത്തിന്റേതോ വൈരാഗ്യബുദ്ധിയുടേതോ ആയ ചിന്തകളും പ്രവൃത്തികളും കടന്നുവരരുതെന്നും, വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഒരു സമൂഹമായാണ് നാം പ്രവർത്തിക്കേണ്ടതെന്നും സെക്രെട്ടറിയേറ്റിൽ ജോലിചെയ്യുന്ന സമർപ്പിതരും അൽമായരുമടങ്ങുന്ന സമൂഹത്തോട് പാപ്പാ ആവശ്യപ്പെട്ടു.
തന്റെ ശുശ്രൂഷയുടെ പ്രാരംഭഘട്ടത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ തന്നോട് ചേർന്ന് നിർവ്വഹിക്കുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു. പാപ്പാ എന്ന നിലയിൽ തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന നിയോഗം തനിക്ക് ഒറ്റയ്ക്ക് നിർവ്വഹിക്കാനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന് ആഗോള, കത്തോലിക്കാ കാഴ്ചപ്പാടുണ്ടായിരിക്കണമെന്നും, അതുവഴി വിവിധ സംസ്കാരങ്ങളെ മാനിക്കാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഈ ആഗോളപരതയാണ് റോമും പ്രാദേശികസഭകളും തമ്മിൽ സൗഹൃദപരമായ ഒരു ബന്ധം തുടർന്നുകൊണ്ടുപോകാൻ സഹായിക്കുകയെന്ന് പാപ്പാ പ്രസ്താവിച്ചു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ പകുതിയോളം ആളുകളും അല്മായരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഏതാണ്ട് അൻപതിലധികം സ്ത്രീകളും ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: